2021, ഏപ്രിൽ 12, തിങ്കളാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 

എം.കെ.ഹരികുമാർ

 

 ഗസ്റ്റ് എഡിറ്റോറിയൽ
ആത്മാവ് തപം ചെയ്ത് ശുദ്ധമാക്കിയ വാക്കുകൾ

 

രാജേന്ദ്രൻ നിയതി

എഴുത്തുകാരും കൃതികളും ഏറുകയും വായനക്കാർ കുറയുകയും ചെയ്യുന്ന ഈ കാലവേഗത്തിലാണ് എം.കെ.ഹരികുമാർ തൻ്റെ എഴുത്തിൻ്റെ നാലു പതിറ്റാണ്ട് പൂർത്തീകരിക്കുന്നത്.എഴുത്ത് അവിടെ ധ്യാനത്തിൻ്റെ മേഘസഞ്ചാരവും ദ്രുമ മുദ്രയും കുന്നുകളുടെ നിശ്ശബ്ദ ഭാഷണവും സമുദ്രത്തിൻ്റെ അന്തർദാഹവുമാണ്.ഇതുവഴിയാണ് ഏതു വസ്തുവിനും ഒരു ഭാഷണമുണ്ടെന്ന് ഹരികുമാറിലെ എഴുത്തുകാരൻ തിരിച്ചറിയുന്നത്.


'ശ്രീനാരായണായ'പോലെ ഒരു നോവൽ മലയാളത്തിൽ ഇല്ലാതിരുന്നതും ,ആ നോവലിൻ്റെ ഭാഷണവൈവിധ്യം നമ്മെ പിടിച്ചുലയ്ക്കുന്നതും പ്രപഞ്ചാണുക്കളുമായി ഹരികുമാർ സംവാദത്തിലാകുന്നതും  അതുകൊണ്ടാണ്.എഴുത്ത് ഭൂതകാലമുക്തമാകണമെന്ന ധാരണ ഈ എഴുത്തുകാരനിൽ പ്രകടമാണ്."നടന്നുവരുമ്പോൾ ഒരു കാല് പിന്നാലെ വരും.വീണ്ടും മറ്റേക്കാൽ പിന്നാലെ വരും.പിന്നാലെ വന്ന കാൽ ഭൂതകാലത്തിൽ നിന്നും തിരിച്ചെത്തുകയാണ്.അത് ഭൂതകാലത്തിൽ തന്നെയായിരിക്കാൻ ഇഷ്ടപ്പെടുകയും എന്നാൽ വർത്തമാനകാലത്തിൽ ആയിരിക്കുകയുമാണ്.പിന്നാലെ വരുന്ന കാൽ ഒരു നിമിഷം ഭൂതകാലത്തിൽ നിലയുറപ്പിക്കുന്നു.അതൊരു ജീവിതമാണ്.എന്നാൽ അതിന് അവിടെ തുടരാനാവില്ല" എന്ന് എം.കെ .ഹരികുമാർ 'ശ്രീനാരായണായ ' എന്ന നോവലിൽ എഴുതിയിരിക്കുന്നു.ആത്മാവ് അനുഭവത്തിനുമേൽ തപം ചെയ്ത് ശുദ്ധമാകുമ്പോൾ വാക്കുകൾ ഗതകാലങ്ങളുടെ ഇലപൊഴിഞ്ഞ് തളിരണിയുന്നു.കൊഴിയുകയും തളിർക്കുകയും ചെയ്യുന്ന നിത്യതയുടെ നിശ്ശബ്ദതയാകുന്നു ഈ നോവൽ.പ്രകൃതി കാത്തുസൂക്ഷിക്കുന്ന നിരാസവും നിർമ്മാണവും ജൈവിക പ്രതിഭാസമാണ്.ഇതുതന്നെയാണ് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന 'നവാദ്വൈത'ത്തിൻ്റെ കാതൽ.
       കേരള സാഹിത്യ അക്കാദമിക്കുവേണ്ടി ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിൽ പുറത്തിറക്കിയ നിരൂപണ ഗ്രന്ഥമാണ് 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകത'.ഈ ഗ്രന്ഥത്തെ പരാമർശിക്കുമ്പോൾ സാഹിത്യ അക്കാദമി പോലുള്ള അക്കാദമിക സ്ഥാപനങ്ങളുടെ ഗതാനുഗതിക പാത എം.കെ.ഹരികുമാർ ഉഴുതുമറിച്ച് സർഗ്ഗാത്മകതയുടെ പുതു വഴി വെട്ടുന്നത് അത്യന്തം കൗതുകത്തോടെ നമുക്ക് ദർശിക്കാം.

രാജേന്ദ്രൻ നിയതി




'ആത്മായനങ്ങളുടെ ഖസാക്കിൽ'തുടങ്ങുന്ന ഭാഷയുടെ അയാഥാർത്ഥ്യം 'അഹംബോധത്തിൻ്റെ സർഗ്ഗാത്മകതയിൽ' ഭാഷയ്ക്കു മാത്രം സാധിക്കുന്ന സ്വപ്നത്തിൻ്റെ ദാഹമാകുന്നു.സ്വപ്നത്തിൻ്റെ മൃദുലതയോടൊപ്പം നിരൂപകൻ്റെ ഖഡ്ഗം അവ്യക്തതയുടെ ശിരസറുക്കുന്നു."സമൂഹത്തിൻ്റെ ഉപഭോക്തൃ സങ്കൽപ്പങ്ങൾക്കനുസരിച്ച് ആരെയും നോവിക്കാതെ എഴുതിയാൽ ഒരു പക്ഷെ ,കൂടുതൽ പേർ ആസ്വദിച്ചേക്കും.കൂടുതൽപ്പേർ ആസ്വദിക്കുന്നതല്ല കഥ.കഥാകാരൻ ഒരു വിശ്വാസത്തിൻ്റെയും തടവുകാരനാകാൻ പാടുള്ളതല്ല.വിശ്വാസങ്ങളെക്കാൾ വലിയ ലക്ഷ്യങ്ങളാണ് അയാളെ കാത്തുകിടക്കുന്നത്."കൂടുതൽപ്പേർ വായിക്കുന്നത് സംഘടിതമായ രതിയാണെന്നും യാഥാസ്ഥിതിക വായനക്കാരൻ ഭാഷയിലെ സൂക്ഷ്മതകളോ കലാപമോ കാണുന്നില്ല എന്നും ഹരികുമാർ നിരീക്ഷിക്കുന്നു.ഇന്നിപ്പോൾ സൈബർ ലോകം വായനയെ സംഘടിത രതിയുടെ ഉത്സവമാക്കുന്നു.

      'അക്ഷരജാലകം' പോലുള്ള സ്ഥിരം പംക്തി ഹരികുമാർ കൈകാര്യം ചെയ്യാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് ആകുവാൻ പോകുന്നു.എം.കൃഷ്ണൻനായർ തുടങ്ങി വയ്ക്കുകയും അതേ പ്രാധാന്യത്തോടെ ഇപ്പോഴും അത് തുടരുന്നു എന്നതും അഭിനന്ദനാർഹമാണ്.സാഹിത്യവും സാഹിത്യബാഹ്യവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ,എഴുത്ത് എന്നത് വായിക്കാനും ഇടപഴകാനും റിപ്പോർട്ട് ചെയ്യാനുമുള്ള ഉൽപ്പന്നമാണെന്നും അത് വേറെ പല ഉൽപ്പന്നങ്ങൾക്കുള്ള അസംസ്കൃത വസ്തുവാണെന്നും എം.കെ.ഹരികുമാർ എഴുതിയിരിക്കുന്നു.

1989



കലയ്ക്ക് സംഭവിച്ച അപചയത്തെ സമകാലിക ജീവിതവുമായി കൂട്ടിയോജിപ്പിക്കുന്നതാണ് 'മറവിയുടെ നിർമ്മാണം'എന്ന കൃതി."കക്കൂസ് ഉണ്ടാക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ കവിതയും വിൽക്കാം"എന്ന് ഹരികുമാർ എഴുതുമ്പോൾ കലയുടെ ഏകാന്തഭജനം നഷ്ടമായൊരു സമൂഹത്തെ ഈ നിരൂപകൻ സാക്ഷ്യപ്പെടുത്തുന്നു.


HOME

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME