2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 ഹൈന്ദവ സംസ്കാരവും
ശ്രീനാരായണഗുരുവും


എം.കെ.ഹരികുമാർ

 


 



ശ്രീനാരായണഗുരുവിനെ മതവിരുദ്ധനാക്കാനുള്ള ചില വ്യാജ മതേതരവാദികളുടെ ബീഭത്മായ  മുഖങ്ങൾ പുറത്തേക്ക് വരുകയാണ്‌. ഇതിനു മുമ്പൊരു ലക്കം 'ഗുരുദേവൻ ' മാസികയിൽ ഗുരു ഹിന്ദുവാണെന്ന് ഞാൻ എഴുതിയതിൽ അഭിപ്രായ ഭിന്നതയുള്ളവർ ഉണ്ടാകാം. പക്ഷേ ,ഇക്കാര്യത്തിൽ സത്യമേ പറയൂ എന്നാണെൻ്റെ നിലപാട്.

ഗുരു എങ്ങനെയാണ് അഹിന്ദുവാകുന്നത്? ഹിന്ദു എന്ന  വാക്ക് അപകർഷതയുണ്ടാക്കുന്ന നാമമല്ല; അത് ഒരു മതമല്ലെന്ന് പറയുന്നവർ ഉണ്ടെങ്കിൽ അവരോടും  സംവദിക്കാം. പക്ഷേ, ഹിന്ദു എന്ന ഒരിലിഖിത മതമുണ്ട്. ഹിന്ദുവായിരിക്കുന്നതാണ്  ലോകത്തിലെ ഏറ്റവും വലിയ പാപമെന്ന് പറയുന്നതിനോട് യോജിപ്പില്ല. രാഷ്ട്രീയ അപ്പക്കഷണങ്ങൾക്ക് വേണ്ടി ഹിന്ദുവിനെ ആക്ഷേപിക്കുന്നത് മനസ്സിലാക്കാം. ചില കോളേജ് അധ്യാപകർ അതിനു ശ്രമിക്കുന്നുണ്ട്. ഏതാനും മാസങ്ങൾക്ക് മുൻപ് ഒരു കോളേജ് അദ്ധ്യാപികയുടെ  പുസ്തകത്തിനു വേണ്ടി തയ്യാറാക്കിയ ഓഡിയോ ക്ലിപ്പിൽ അവർ പറയുന്നത് ഉപനിഷത്തും വേദങ്ങളുമൊക്കെ ഋഷികൾ എഴുതിയത് കള്ളു കുടിച്ചിട്ടാണെന്ന മട്ടിലാണ്. ഈ  പറയുന്നതിൻ്റെ പിന്നിലുള്ള ലക്ഷ്യം എത്രയോ വ്യക്തമാണ് .
രാഷ്ട്രീയലാഭമാണിതിലുള്ളത്.  രാഷ്ട്രീയവീക്ഷണം മാത്രമുള്ളവർക്ക് ഇത്തരം വിഷയങ്ങളിൽ കാലികമായ സമീപനമേ കാണൂ.

ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ആയിരിക്കാൻ ഓരോരുത്തർക്കും അവകാശമുണ്ടല്ലോ . അതുപോലെ ഹിന്ദുവായിരിക്കുന്നതിലും കുഴപ്പമില്ല. മനുഷ്യൻ്റെ സ്വാതന്ത്ര്യമാണ് പ്രധാനം. ഹിന്ദു എന്നാൽ വർഗീയതയും സവർണതയുമായി കാണേണ്ടതില്ല. മതഭ്രാന്ത് എല്ലാക്കാലത്തു മുണ്ടായിരുന്നല്ലോ. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിളിച്ചല്ലോ. അതുകൊണ്ട് വിവേകാനന്ദൻ ഹിന്ദുവല്ല എന്ന് പറയുന്നത് ശരിയല്ല. ഗുരുവിൻ്റെ ജീവിതത്തിൽ സർവ്വമതമൈത്രിയും സാഹോദര്യവും തുല്യതാബോധവുമാണ് നിറഞ്ഞു നിലനില്ക്കുന്നത്. ഗുരു ഒരു മതത്തിൻ്റെയും പ്രതിനിധാനം ഏറ്റെടുത്തില്ല. ഹിന്ദുവാകാൻ വേണ്ടി കച്ച കെട്ടിയിട്ടില്ല. ഗുരുവിൻ്റെ മനസ്സിൽ ജാതി ഉണ്ടായിരുന്നില്ല.  ഒരുതരത്തിലുള്ള മൗലികവാദവുമില്ല. മനുഷ്യൻ്റെ മഹത്വമാണ് ഗുരു  ഉദ്ബോധിപ്പിച്ചത്. വിവേചനവും വെറുപ്പും അംഗീകരിച്ചില്ല. ജാതിക്കതീതമായ മാനവമൈത്രി ഉണ്ടായാലേ സമൂഹത്തിൽ തുല്യനീതി യാഥാർത്ഥ്യമാവുകയുള്ള എന്നാണ് ഗുരു പറഞ്ഞത്. അതിൻ്റെ ആദ്യപടിയായിട്ടാണ് സർവ്വമത സമ്മേളനം നടത്തിയത്. എന്നാൽ  ഇതുകൊണ്ട് ഗുരു ഹിന്ദുവല്ല എന്ന്  വാദിക്കേണ്ടതില്ല. കാരണം ,ഹിന്ദു മതത്തിൻ്റെ ,സംസ്കാരത്തിൻ്റെ വൈവിധ്യമാർന്ന രൂപഭാവങ്ങൾ മനസ്സിലാക്കിയവർക്ക് ഇതിൽ അത്ഭുതം തോന്നില്ല .ഹിന്ദുവായിരിക്കുന്നതു  കൊണ്ടാണ് ഗുരു സുബ്രഹ്മണ്യ കീർത്തനം എഴുതിയത്. 



തിരുവനന്തപുരത്ത് കുളത്തൂർ കോലത്തുകര ക്ഷേത്രത്തിലെ പ്രതിഷ്ഠയോടനുബന്ധിച്ച് ഗുരു എഴുതിയ 'കോലതീരേശസ്തവം 'എന്ന കവിത എന്താണ് സൂചിപ്പിക്കുന്നത് ?അഹിന്ദുവാകാനുള്ള ആഹ്വാനമാണോ അത്? ശിവനാണ് അവിടുത്തെ മൂർത്തി .ഇന്ത്യയിൽ എത്രയോ  ശിവക്ഷേത്രങ്ങളുണ്ട്. ഗുരു എഴുതുന്നു:
" രോഗാദികളെല്ലാമൊഴിവാക്കീടുക വേണം
ഹേ! കാമദ ,കാമാന്തക,കാരുണ്യ പയോധേ!
ഏകീടണമേ സൗഖ്യമെനിക്കൻപൊടു ശംഭോ!
കോലത്തുകരക്കോവിലിൽ വാഴും ഭഗവാനേ?"

സകലദു:ഖങ്ങളും മാറ്റിത്തരണേയെന്ന്  പ്രാർത്ഥിക്കുകയാണ് ശിവനോട്. ഇതുപോലൊരു കവിത , ശിവനെ സ്തുതിച്ചെഴുതുന്നത് ഗുരുവിൽ ഹൈന്ദവസംസ്കാരത്തിൽ നിന്നുണ്ടായ ജ്ഞാനസങ്കല്പമുള്ളതുകൊണ്ടാണ്.

ഗുരു ശിവഭക്തൻ

പ്രാർത്ഥന ഓരോ മതത്തിൽപ്പെട്ടവർക്കും ഓരോ ശൈലിയിലാണ്. ക്രിസ്ത്യൻ പള്ളികളിലെ പ്രാർത്ഥന എങ്ങനെയാണ്? ബൈബിൾ  വചനങ്ങളാണ് അവിടെ ഉരുവിടുന്നത്. ബുദ്ധക്ഷേത്രങ്ങളിൽ പുതിയ ആരാധന ശൈലികൾ അവർ നിർമ്മിച്ചെടുത്തിരിക്കുന്നു. ഗുരുവും  താൻ പ്രതിഷ്ഠിച്ച ക്ഷേത്രങ്ങളിൽ  ഏത് പ്രാർത്ഥന വേണമെന്ന് കൃത്യമായി നിർദ്ദേശിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠയ്ക്ക്  ശേഷമാണ് അവിടെ ചൊല്ലാനുള്ള കാവ്യം ഗുരു രചിക്കുക.ശിവനെ പ്രതിഷ്ഠിക്കുന്നത് എന്തുകൊണ്ടാണ് ? ശിവൻ്റെ സർവ്വവ്യാപനവും  സർവ്വവ്യാപിയായ അനുകമ്പയുമാണ് ഗുരു ലക്ഷ്യംവയ്ക്കുന്നത്. ശിവനിൽനിന്ന് പ്രീതി ആർജിക്കണമെന്നാണ് സാരം. ഇത് 'ദൈവദശക 'ത്തിലും പറയുന്നുണ്ട്. ആർക്കാണ് ശിവനിൽനിന്ന് പ്രീതി ആർജിക്കുവാൻ കഴിയുക ?എത്രയോ ക്ഷേത്രങ്ങളിൽ ഗുരു ശിവനെ പ്രതിഷ്ഠിച്ചു. ഗുരു പ്രവർത്തിച്ചത്, അതാഗ്രഹിക്കുന്നവരുടെ ഇടയിലാണ്. അന്നത്തെ സാഹചര്യം പതിതരുടെ പ്രശ്നത്തെ നേരിടാനുള്ളതായിരുന്നു. ഗുരു അവരുടെ കൂടെ നിന്നു.അവരുടെ  ആവശ്യം എന്ന നിലയിലാണ് പ്രതിഷ്ഠ നടത്തിയതെങ്കിലും ,അതിൽ ഗുരുവിൻ്റെ വിശ്വാസവും ജ്ഞാനവും പ്രവർത്തിക്കുന്നുണ്ട്. ഗുരുവിനില്ലാത്ത വിശ്വാസം മറ്റൊരാൾക്ക് നിർദ്ദേശിക്കില്ല .ഗുരു ദൈവത്തെ അവർക്ക് നിർമ്മിച്ചു നല്കുകയായിരുന്നു. ഗുരു  ശിവഭക്തനായിരുന്നു;സുബ്രഹ്മണ്യഭക്തനായിരുന്നു. ദേവീഭക്തനായിരുന്നു. അതുകൊണ്ടാണ് ഭക്‌തികാവ്യങ്ങൾ എഴുതിയത്. ഭക്തിയില്ലാത്ത ഗുരു ഭക്തന്മാർക്കു വേണ്ടി ഭക്തികാവ്യമെഴുതി എന്ന് വാദിക്കുന്ന വിരുതന്മാർ കണ്ടേക്കാം.

'ശിവശതകത്തിലും ഇതിനു സമാനമായ പ്രാർത്ഥന കാണാം. ശരീരത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് ഗുരു വിശദീകരിക്കുന്നത് ഇങ്ങനെയാണ്:
" അവമതി ചെയ്തു തഴച്ചു കാടു തന്നിൽ 
ഭവമൃതിവിത്തുമുളച്ചു മൂടുമൂന്നി
ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും
ശവമെരിതിന്നുവതോ നരിക്കൊരൂണോ "?

ചിലർ അബദ്ധങ്ങൾ പ്രചരിപ്പിക്കുന്നതാണ് ജീവിതം നശിക്കാനിടയാക്കുന്നത്.അതിൻ്റെ ഫലമായി ലോകം ഭോഗാസക്തിയിലേക്കമരുകയാണ് . ശരീരം മണ്ണായിത്തീരുകയാണ്. തീ ശവത്തെ ഭക്ഷിക്കുന്നു ;അല്ലെങ്കിൽ നരി കടിച്ചു പറിക്കുന്നു. വേറെ യാതൊന്നിനും കൊള്ളില്ല. ഈ വീക്ഷണം ഏതു മതത്തിനാവും ഇണങ്ങുക?. ഭാരതീയമായ ആത്മീയ മണ്ഡലത്തിൽ ശരീരത്തെ കാണുന്നത് എങ്ങനെയാണ്?. ഇതാണ് ഗുരു  എഴുതുന്നത്.
മണ്ണന്തല ദേവീസ്തവത്തിലും ഹൈന്ദവമായ പ്രാർത്ഥനയാണ്:

"തിങ്കളും ത്രിദശഗംഗയും തിരുമുടിക്കണിഞ്ഞു വിലസുന്ന നൽ-
ത്തിങ്കൾ നേർമുഖി ,ദിഗംബരൻ്റെ തിരുമെയ് പകുത്ത ശിവമേനിയെ
നിൻ കഴൽക്കമലമെൻ കരുത്തിൽ നിലനിർത്തി നിത്യവുമഹന്തവ -
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫലമായ്
വരാതരളുകംബികേ " .

ദിഗംബരൻ ഏത് സങ്കല്പമാണ് ? തിങ്കൾ നേർമുഖി, തിരുമെയ് പകുത്ത ശിവമേനിയെ തുടങ്ങിയ വാങ്മയങ്ങളും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.
'
ഗുരു ഹിന്ദുവാണെന്ന് ഞാൻ എഴുതിയത് വലിയ അപരാധമാണെന്ന മട്ടിൽ ഒരാൾ ഒരു മാന്യതയുമില്ലാതെ കത്തെഴുതിയത് (ഗുരുദേവൻ മാസിക, ജനുവരി)വായിച്ചു. ശ്രീനാരായണ ഗുരുവിനെ ആസ്പദമാക്കി ,ഞാൻ 2015ൽ ഒരു നോവലെഴുതി. 'ശ്രീനാരായണായ ' എന്നാണ് പേര്.വളരെ ചർച്ച ചെയ്യപ്പെട്ട കൃതിയാണ്. എന്നാൽ കത്തെഴുതിയ വ്യക്തി അതിനെക്കുറിച്ച് ഇങ്ങനെയാണ് പറയുന്നത്: " അദ്ദേഹത്തെക്കുറിച്ച് ഒരു നോവലെഴുതി എന്ന് പറയപ്പെടുന്ന " ..... .

ഗുരുവിനെ ആരും അദ്ദേഹം എന്നു പറയാറില്ല .കത്തെഴുതിയ വ്യക്തി ഗുരുവിനെ എങ്ങനെ  കാണുന്നു എന്ന് വ്യക്തം. ഇനി എൻ്റെ നോവലിൻ്റെ കാര്യം. അഞ്ഞൂറ്റി അറുപത് പേജുള്ള ഈ കൃതി പ്രകാശനം ചെയ്തത് മുൻ മന്ത്രി എം .എ .ബേബിയും മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയും സൂക്ഷ്മാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും ചേർന്നാണ്.  

എം.എ.ബേബി 'ശ്രീനാരായണായ 'യെ മരണമില്ലാത്ത പുസ്തകമെന്ന് വിശേഷിപ്പിച്ചു. ഈ നോവലിനെക്കുറിച്ച് കുറേ ലേഖനങ്ങൾ ഉണ്ടായി. ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ,സൂക്ഷ്മാനന്ദ സ്വാമി ,അവ്യയാനന്ദ സ്വാമി ,ഡോ.ഗോപി മണി ,ഡോ.പ്രദീപൻ പാമ്പിരി കുന്ന് ,തുളസി കോട്ടുക്കൽ ,ഡോ.ടി.എം.മാത്യൂ തുടങ്ങി കറേ പേർ എൻ്റെ നോവലിനെക്കുറിച്ച് ആഴത്തിൽ എഴുതിയിട്ടുണ്ട്. 'ശ്രീനാരായണായ 'ഗുരുവിൻ്റെ ജീവചരിത്ര നോവലല്ല .അത് എഴുതാൻ എനിക്ക് താത്പര്യവുമില്ലായിരുന്നു. ജീവചരിത്ര നോവലെഴുതാൻ ശരാശരി പ്രതിഭ മതി .പുതുതായി ഒന്നും കണ്ടെത്തുന്നില്ലല്ലോ. ഞാൻ ഗുരുവിനെ കേന്ദ്രസ്ഥാനത്ത് നിർത്തിക്കൊണ്ട് പുതിയ ടെക്സ്റ്റ് സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതുവരെ ഒരിടത്തും ഇല്ലാത്ത ടെക്സ്റ്റാണിത്.ഗുരുവിൻ്റെ പുറം ജീവിതമല്ല, മനസ്സ് സഞ്ചരിച്ച വഴികൾ തേടിപ്പോവുകയാണ് ; ദാർശനിക തലങ്ങളിൽ .ഒരു മുൻ മാതൃകയില്ലാതെ. നോവലിൻ്റെ സാമ്പ്രദായിക വഴികളെല്ലാം ഉപേക്ഷിച്ച് സ്വയം രൂപപ്പെട്ട ആഖ്യാനമാണിത്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൻ്റെ ഉപരിതല യാഥാർത്ഥ്യംകൊണ്ട് തൃപ്തിപ്പെട്ട സാഹിത്യ സംഘങ്ങൾക്കു അപ്രാപ്യമാണ് 'ശ്രീനാരായണായ ' എന്ന് ഒരു വായനക്കാരൻ ഭോപ്പാലിൽ നിന്ന് എഴുതി അറിയിച്ചത് ഓർക്കുകയാണ്.

'പിന്നീട് മരുത്വാമലയിൽ വച്ച് വിശുദ്ധാനന്ദ സ്വാമിയും ഇത് പ്രകാശനം ചെയ്തു. സ്വാമി അന്നു പറഞ്ഞത് ,ശ്രീനാരായണായ എല്ലാവരും വീടുകളിൽ നിത്യവും പാരായണം ചെയ്യേണ്ട പുസ്തകമാണ് എന്നാണ്.



മറ്റൊരു മര്യാദയില്ലാത്ത വാചകം ഇങ്ങനെയാണ്: "തൻ്റെ  മുന്നിൽ കാണുന്നവരെ മുഴുവൻ ഹിന്ദു ആക്കാനുള്ള ശ്രമം ഉത്തരേന്ത്യയിൽ കൊണ്ടുപിടിച്ച കൊണ്ടുപിടിച്ച നടക്കുകയാണല്ലോ. ഈയൊരു കാലാവസ്ഥയിൽ അത്തരക്കാരുടെ കാരുണ്യം തന്നിലുമെത്തട്ടെ എന്ന ത്വരകൊണ്ടാണ് ഇദ്ദേഹം ഇതിന് ഒരുങ്ങിയതെന്ന്  കരുതുന്നതിൽ തെറ്റില്ല " .ഇത് സ്വന്തം അനുഭവത്തിൽനിന്നുള്ള  തുറന്നു പറച്ചിലായിരിക്കും.ആർക്കെങ്കിലും വിടുപണി ചെയ്ത് 'കാരുണ്യം' നേടി ശീലമുള്ളവർക്ക് ഇതിൻ്റെ ഉള്ളുകള്ളികൾ അറിയാമായിരിക്കും. രാഷ്ട്രീയക്കാരുടെ പിന്നാലെ നടന്നു സാംസ്കാരികസ്ഥാപനങ്ങളിൽ ഒരു ചെറിയ കസേര ഒപ്പിക്കുന്നവരുടെ രാഷ്ട്രീയചിന്ത എവിടെ വരെ പോകുമെന്ന് നമുക്കറിയാം. അവനവൻ്റ   നേട്ടമാണ് ഇക്കൂട്ടരുടെ രാഷ്ട്രീയം. അക്കൂട്ടത്തിൽ എന്നെ ഉൾപ്പെടുത്തേണ്ട. ഞാൻ നാല്പത്  വർഷമായി എഴുതിതുടങ്ങിയിട്ട്. ഇതുവരെയും ഒരു മന്ത്രിയുടെ വീട്ടിൽ പോയിട്ടില്ല. സ്തുതിച്ചും ചാക്കിട്ടു പിടിച്ചും  ഒരു സ്ഥാപനത്തിൻ്റെ കമ്മിറ്റിയിൽ പോലും കയറി കൂടിയിട്ടില്ല .അധികാരത്തിലിരിക്കുന്ന ആരെയും സ്വാധീനിച്ചോ അല്ലാതെയോ ഒന്നും നേടിയിട്ടില്ല .മന്ത്രിമാരുടെ വീടുകൾ സന്ദർശിച്ച് പദവികൾ നേടുന്നവരെ ഞാൻ വെറുക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യില്ല .അതൊക്കെ വ്യക്തിപരമായ സംസ്കാരത്തിൻ്റെ പ്രശ്നമാണ്.
എന്നാൽ ഒരു സംഘടനയിലും അംഗമാകാത്ത ,ഒരു സർക്കാർ കമ്മിറ്റിയിലും അംഗമായിരുന്നിട്ടില്ലാത്ത എനിക്ക് ഇതൊക്കെ പറയാൻ സ്വാതന്ത്യമുണ്ട്. അത് നിങ്ങൾക്കില്ല.

ജ്ഞാനത്തിൻ്റെ ഭാഗം

ശിവൻ ഹിന്ദുവല്ല എന്ന് സ്ഥാപിക്കാനാണ് കത്തെഴുതിയ വ്യക്തിയുടെ ശ്രമം.എല്ലാ ശിവക്ഷേത്രങ്ങളുടെയും  മുൻപിൽ പോയി നിന്ന് ഇതു പറഞ്ഞു കൊടുത്ത് അവരെ തിരുത്തിയിട്ടു വരിക .

ഗുരുവിനു ജാതിയില്ല എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട് .ഗുരുവിനു  എങ്ങനെയാണ് ഒരു ജാതിയുടെ വക്താവാകാൻ കഴിയുന്നത് ? ഗുരുവിനു ഹിന്ദുവിൻ്റെ വക്താവാകാനും സാധ്യമല്ല.പക്ഷേ, ഗുരുവിൻ്റെ ആത്മീയ സംസ്കാരം ഭാരതത്തിൽ നിലനിന്ന  വേദോപനിഷത്തുകളിൽ നിന്ന്  ഉത്ഭവിച്ചതാണ്. ജാതി അസംബന്ധമാണെന്ന് പറയുന്നതിൻ്റെ പിന്നാലെ ജ്ഞാനം ഉപനിഷത്തിൽ നിന്നാണ്.  അതിനെ ഹൈന്ദവം എന്നാണ് ലോകം മനസ്സിലാക്കുന്നത്. ഗുരു ഹിന്ദുവാകുന്നത് ഒരു സംഘടനയുടെ ഭാഗമായതുകൊണ്ടല്ല;ജ്ഞാനത്തിൻ്റെ ഭാഗമാണത്. നാരായണൻ എന്ന പേര് ഗുരു തന്നെ തിരഞ്ഞെടുത്തതാണ്. എങ്ങനെ ആ നാമം വന്നു? ഗുരു സങ്കല്പം ഏതാണ് ?ശുക്രാചാര്യർ ,ബൃഹസ്പതി തുടങ്ങിയ ഗുരുക്കന്മാരെ ഓർക്കുക. മതബോധമില്ലാത്ത പേര് ഗുരു സ്വീകരിച്ചില്ലല്ലോ. മതം മാറാൻ ഉപദേശി ച്ചില്ലല്ലോ. ഇതൊക്കെ കുറേക്കൂടി ആഴത്തിൽ മനസ്സിലാക്കിയാൽ കപട ഹിന്ദുവാകുന്നത് ഒഴിവാക്കാം. കപട മതേതരവാദി ആകുന്നത് വലിയ ശല്യമാണ്.

ഗുരു ഹിന്ദുവാണെന്ന് എപ്പോഴും പറഞ്ഞു സ്ഥാപിക്കേണ്ട ആവശ്യമില്ലെന്നാണ് തോന്നുന്നത്.ചിലർ  മതവും അദ്വൈതവും ബ്രഹ്മവും സമൂഹവും ഇല്ലാത്ത ത്രിശങ്കുവിലാണ് ഗുരു നില്ക്കുന്നത് എന്ന് പറഞ്ഞപ്പോൾ ,ആരോടും പ്രത്യേക മമത ഇല്ലാത്തയാളെന്നനിലയിൽ  എൻ്റെ അഭിപ്രായം പറഞ്ഞുവെന്ന് മാത്രം.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME